തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാളെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി പ്രത്യേക അന്വേഷണ സംഘം.
അന്വേഷണം ആരംഭിച്ച് ഇത്രയുമായിട്ടും നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനായില്ല എന്നത് എസ്ഐടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് സൂചന.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതില്‍നിന്ന് എസ്ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ശബരിമലയില്‍നിന്നു കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തന്റെ ജ്വല്ലറിയില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്തത് ശബരിമലയില്‍നിന്നു കൊണ്ടുപോയതിനു തത്തുല്യമായ സ്വര്‍ണമാണെന്നാണ് ചോദ്യംചെയ്യലില്‍ ഗോവര്ധന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ശബരിമലയില്‍നിന്നു ശേഖരിച്ച സാമ്പിളുകളും പങ്കജ് ഭണ്ഡാരിയില്നിന്നും ഗോവര്ധനില്നിന്നും പിടിച്ചെടുത്ത സ്വര്‍ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധനാഫലം കേസില്‍ നിര്‍ണായകമാകുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം വ്യാഴാഴ്ചയോടെയേ ലഭ്യമാവുകയുള്ളൂ. കേസില്‍ രാജ്യാന്തര ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കാന്‍ ഇതുവരെ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല.
അതേസമയം, കേസില്‍ കൂടുതല്‍ തെളിവു കണ്ടെത്താനുള്ള ശ്രമങ്ങളും എസ്ഐടി ഊര്‍ജിതമാക്കി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്.